Thursday, June 11, 2009

൪ വര്‍ഷം!

ബ്ലോഗിംഗ് തുടങ്ങീട്ട് 4 വര്‍ഷം ഈ കഴിഞ്ഞ മെയ് മാസം തികഞ്ഞു! നാല് വര്‍ഷം പോയ പോക്ക്!

മനോരമ ഫോണ്ടില്‍ തുടങ്ങിയ ബ്ലോഗെഴുത്ത് പിന്നീട് യുണീകോഡീലാക്കി. മലയാളം യുണീകോഡ് ഇപ്പോള്‍ ജനകീയമായിരിക്കുന്നു. ഒരുപാട് സന്തോഷം തോന്നുന്നു....

ഒരുപാട് മാറ്റങ്ങള്‍.... ഒരുപാട് പുതിയ ബ്ലോഗറുമ്മാര്‍! അന്നത്തെ ബൂലോകവും ഇന്നത്തെ ബൂലോകവും തമ്മില്‍ രാത്രീം പകലും പോലത്തെ വ്യത്യാസമുണ്ട്! ബ്ലോഗുകളുടെ എണ്ണം വര്‍ദ്ധിച്ചതുമൂലം ഏത് വായിക്കണമെന്ന് കണ്‍ഫ്യൂഷനാ! സമയക്കുറവ് മൂലം എനിക്ക് ഒന്നും എഴുതാനും കഴിയുന്നില്ല.

ബൂലോഗത്ത് നിന്നു കിട്ടിയ സൌഹൃദങ്ങളില്‍ പലതും ഇന്നും ശക്തമായി നിലനില്‍ക്കുന്നു. അവ എന്റെ ജീ‍വിതത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ചു. ഗള്‍ഫീന്ന് നാട്ടിലെത്തി, അവിടുന്ന് ബാംഗ്ലൂരെത്തി....

ബ്ലോഗെഴുത്ത് തുടങ്ങണം വീണ്ടും....

Friday, September 12, 2008

ഓണാശംസകള്‍


എല്ലാവര്‍ക്കും എന്റെയും റീമയുടെയും വക ഓണാശംസകള്‍!

Saturday, May 12, 2007

ടെന്‍ഷന്‍

“എന്തെരെടേ? എന്തേര് പ്രശനം?“
“എന്തേര്?“
“വര്‍ഷം ഒന്ന് കഴിഞ്ഞല്ല്?“
“അതിന്?“
“അല്ല, നിന്നെക്കൊണ്ട് പറ്റണില്ലേടേ?“
“എന്തേര്?“
“എന്തേരാ? ഹൊ! നിനക്കേ പിക്കപ്പൊന്നുമില്ലേന്ന്?“
“അയ്യീ ശ്ശേ! അണ്ണന്‍ എന്തേര് പറയിണത്? ....“
“പിന്നാ?“
“അല്ലണ്ണാ, ഒരു ജോലീം കൂലീം ഒന്നും ഇപ്പഴ് ഇല്ലല്ല്... എന്തേരേലും ഒരണ്ണം ശരിയാ‍വട്ട്... പേറിന്റെ ചിലവ കാശിന് അച്ഛന്റെ മുന്നില്‍ തല ചൊറിയാന്‍ വയ്യണ്ണാ...”
“ഫസ്റ്റ്! അപ്പഴ് ജോലീം കൂലീം ഒന്നുമില്ലാത്തോര് പ്രസവിപ്പിക്കണില്ലേടേ? പിച്ചക്കാര് പ്രസവിക്കണില്ലേ? അവര്‍ക്കില്ലാത്ത ടെന്‍ഷന്‍ നിനക്കെന്തിനെടേ?“
“അതല്ലണ്ണാ....“
“എന്തേര് അല്ലണ്ണാ....?“
“..............“


‌‌-------------------------------------------------------------------------------------------------‌‌‌‌‌‌‌‌‌‌‌‌‌‌
‌‌‌‌‌‌‌‌‌‌‌‌ഒരു വര്‍ഷം പോയ പോക്കേ!

ആശംസാ പോസ്റ്റിട്ടും, എന്നെ വിളിച്ചും, ഈ-മെയിലിലൂടെയും, സ്ക്രാപ്പിലൂടെയും സ്നേഹം പങ്കുവച്ച എന്റെ ബൂലോഗകൂടപ്പിറപ്പുകള്‍ക്ക് എന്റെയും റീമയുടെയും പ്രത്യേകം പ്രത്യേകം നന്ദി.....

Saturday, September 16, 2006

“കലേഷേ സത്യം പറ, നീ എവിടാ?“

“കലേഷേ സത്യം പറ, നീ എവിടാ?“

അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. കാരണം അമ്മ എന്നെ “മോനേ”ന്ന് വിളിക്കുന്നതിനു പകരം “കലേഷേ“ എന്ന് വിളിക്കണമെങ്കില്‍ അമ്മയ്ക്ക് എന്നോട് നല്ല ദേഷ്യമുണ്ട് എന്നര്‍ത്ഥം.

“ഞാനിവിടെ ഉം അല്‍ കുവൈനില്‍. എന്താ അമ്മേ പ്രശ്നം?”


രാവിലെ ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പഴാ, നാട്ടീന്ന് അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല, ഞാനത്യാവശ്യമായിട്ട് നാ‍ട്ടിലോട്ട് തിരിച്ച് വിളിക്കണമെന്ന് എന്റെ പെങ്ങള്‍ അബുദാബിയിലുള്ള ശശി അളിയനെ വിളിച്ച് പറഞ്ഞ വിവരം ശശി അളിയന്‍ എന്നെ വിളിച്ച് പറഞ്ഞത്.

യു.ഏ.ഈയില്‍ വന്നിട്ട് പുതിയ ജോലിക്ക് ചേര്‍ന്നതേയുള്ളു. കൈയ്യിലും മൊബൈലിലും കാശൊന്നുമില്ല. ആദ്യ ശമ്പളം ഇതുവരെ കിട്ടിയില്ല. അത്യാവശ്യം തെറ്റില്ലാത്ത പണിയാണ് എനിക്ക് കിട്ടിയതെന്ന് മനസ്സിലാ‍ക്കിയ ഗ്രോസറിക്കാരന്‍ അയൂബ് “കലേശേ, എന്ത് സാധനം മേണേലും വന്ന് മാങ്ങിച്ചോ, സമ്പളം കിട്ടീട്ട് പറ്റ് തീര്‍ത്താ മതി” എന്ന് സ്നേഹപൂര്‍വ്വം പറഞ്ഞതോര്‍ത്ത് ഞാ‍ന്‍ നേരെ “താഹിറ“ ഗ്രോസറിയില്‍ ചെന്നു.

അയൂബ് ഗ്രോസറി തുറക്കുന്നതേയുള്ളു. കൈനീട്ടമായിട്ട് ടെലിഫോണ്‍ കാര്‍ഡ് കടം പറയുന്നതെങ്ങിനെ? ടെലിഫോണ്‍ കാര്‍ഡ് കടം കൊടുക്കത്തില്ലെന്ന് അയാള്‍ പറഞ്ഞ് കേട്ടിട്ടുമുണ്ട്. എന്തേലും അത്യാവശ്യമില്ലാതെ വീട്ടീന്ന് ഒട്ട് വിളിക്കത്തുമില്ല. കടം ചോദിച്ചുനോക്കാം. കിട്ടിയില്ലേല്‍ ഓഫീസീന്ന് ആരോടേലും കാശ് കടം മേടിച്ച് കാര്‍ഡ് മേടിക്കാം.

കട തുറന്ന ഉടന്‍ തന്നെ ഏതാ‍യാലും ഒരു പട്ടാണി പെട്ടന്ന് തന്നെ കയറി വന്ന് കുബൂസും ഒരു കിലോ പഞ്ചസാരയും മേടിച്ചോണ്ട് പോയി. അത് കണ്ട് എനിക്ക് ആശ്വാസമായി. കൈനീട്ടപ്രശ്നം തീര്‍ന്നു. ഇനി അറിയണ്ടത് ടെലിഫോണ്‍ കാര്‍ഡ് കടം കിട്ടുമോ എന്നാ.

“രാവിലെ എന്താ കലേശേ, ഇന്ന് ജോലിക്ക് മോണ്ടേ?“

“വീട്ടീന്ന് ഒരു കോള്‍ വന്നിക്കാ, ഒന്ന് നാട്ടിലോട്ട് വിളിക്കണം. കാശില്ല”

“അയിനെന്താ, ഇന്നാ, കാര്‍ഡ് പിടി. ഇങ്ങള്‌ മിളി.” മാലപോലെ കിടക്കുന്ന ടെലിഫോണ്‍ കാര്‍ഡുകളില്‍ നിന്ന് ഒരെണ്ണം പൊട്ടിച്ച് ഒരു 25 ഫില്‍‌സ് നാണയവും കൂടെ അയൂബിക്ക എടുത്തു തന്നു.

ഞാ‍നാ 25 ഫില്‍‌സ് നാണയം കൊണ്ട് കാര്‍ഡിന്റെ മറുവശത്തെ നമ്പരിനു മുകളിലെ അലുമിനിയം നിറത്തിലുള്ള കോട്ടിംഗ് ചുരണ്ടിക്കളഞ്ഞ് നമ്പരെടുത്ത് മൊബൈല്‍ ഫോണില്‍ ഫീഡ് ചെയ്ത് വീട്ടിലേക്ക് വിളിച്ചു.

ഫോണ്‍ എടുത്തത് അനിയത്തി.

“അണ്ണാണ്ണി എന്തൊക്കെയാ ഒപ്പിച്ച് വച്ചിരിക്കുന്നത്?“

“എന്താ മോളെ?” എന്ന് ഞാന്‍ തിരിച്ച് ചോദിച്ചതും അമ്മ ഫോണ്‍ അനിയത്തിയുടെ കൈയ്യീന്ന് മേടിച്ചു.

“കലേഷേ സത്യം പറ, നീ എവിടാ?“ അമ്മച്ചി ചൂടിലാ.

“ഞാനിവിടെ ഉം അല്‍ കുവൈനില്‍. എന്താ അമ്മേ പ്രശ്നം?“

“സത്യം പറ. നീ കൊടൈക്കനാലിലല്ലേ?”

“എന്താ അമ്മേ പ്രശ്നമെന്ന് തെളിച്ച് പറ. രാവിലെ വിളിച്ചിട്ട് ഞാനെവിടെയാന്ന് ചോദിക്കുന്നതെന്താ?”

“നീ സത്യം പറയെടാ. നീ കൊടൈക്കനാലിലില്ലേ?”

എനിക്ക് ദേഷ്യം വന്നു. “ആ ഞാന്‍ കൊടൈക്കനാലില്‍ തന്നെ. എന്ത് വേണം?”

“എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നെടാ. നിന്നെ എന്ത് ഓമനിച്ചാടാ ഞങ്ങള്‍ വളര്‍ത്തിയത്?” അമ്മയുടെ ടോണ്‍ മാറി. കരച്ചിലായി.

എനിക്ക് തലപെരുത്തു. “എന്താ‍ അമ്മേ പ്രശ്നം. ദൈവത്തെയോര്‍ത്ത് എന്താ കാര്യമെന്നൊന്ന് തെളിച്ച് പറ. എനിക്കൊന്നും മനസ്സിലാകുന്നില്ല”

“നിനക്കൊന്നും മനസ്സിലാകില്ല. നീ കൊച്ച് കുഞ്ഞല്ലേ. എന്നാലും നീ ഇത് ചെയ്തല്ലോടാ” അമ്മച്ചിയുടെ ടോണ്‍ വീണ്ടും ദേഷ്യത്തിലേക്ക് മാറി.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്താ സംഭവിച്ചതെന്ന് യാതൊരു ഐഡിയയും ഇല്ല. ഞാന്‍ കൊടൈക്കനാല്‍ വിട്ട് യു.ഏ.ഈയില്‍ എത്തീട്ട് മൂന്ന് മാ‍സമാകാന്‍ പോകുന്നു. കൊടൈക്കനാലില്‍ ഇനി എന്തേലും പ്രശ്നങ്ങളുണ്ടാകുമോ? എന്റെ കൂട്ടുകാരെങ്ങാനും എന്റെ പേരും പറഞ്ഞ് അവിടെ എന്തേലും ഒപ്പിച്ചിട്ടുണ്ടാകുമോ?

ഞാന്‍ വീണ്ടും വീട്ടിലേക്ക് വിളിച്ചു. ഇത്തവണയും അനിയത്തി തന്നെയാണെടുത്തത്.

“അണ്ണാണ്ണീ, സത്യം പറ. അണ്ണാണ്ണി എവിടെയാ?”

“എന്താ പെണ്ണേ നിങ്ങള്‍ക്കെല്ലാവര്‍ക്കും വട്ട് പിടിച്ചോ? നീ കൂടെ വന്നല്ലേ എന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കയറ്റി വിട്ടത്? അപ്പം പിന്നെ ഞാ‍ന്‍ എവിടായിരിക്കും? അമ്മച്ചിക്ക് എന്ത് പറ്റി? എന്തിനാ അച്ഛന്‍ രാവിലെ ശശി അളിയനെ വിളിച്ചത്?”

“അണ്ണാണ്ണി ഉം അല്‍ കുവൈനിലാന്ന് സത്യം ചെയ്യ്”

“നിന്നാണെ, അമ്മച്ചിയാ‍ണെ സത്യം ഞാന്‍ ഉം അല്‍ കുവൈനിലാ. അമ്മച്ചിയെക്കൊണ്ട് ഞാന്‍ കള്ളയാണയിടത്തില്ലെന്ന് അറിയാമല്ലോ”

“അണ്ണാണ്ണി സത്യം തന്നെയാണല്ലോ പറയുന്നത്? ഇവിടെ എല്ലാ‍വരും അണ്ണാണ്ണി കൊടൈക്കനാലിലാണെന്നും പറഞ്ഞ് ഇരിക്കുകയാ”.

“എന്താ കാര്യം? എന്താ നടന്നതെന്ന് നീ ഒന്ന് തെളിച്ച് പറ”

“തിരുവനന്തപുരത്തെ ചിന്നുവില്ലേ? അവളെയും കൊണ്ട് അണ്ണാണ്ണി ഒളിച്ചോടിയെന്നും പറഞ്ഞിരിക്കുവാ ഇവിടെ എല്ലാ‍വരും!“

“ഈശ്വരാ!“ഞാന്‍ ഞെട്ടി!

“അണ്ണാണ്ണി ആരെയും അറിയിക്കാതെ നാട്ടില്‍ വന്നിട്ട് അവളെയും കൊണ്ട് കൊടൈക്കനാലിന് ഒളിച്ചോടി എന്ന് ഇവിടെ എല്ലാവരും വിശ്വസിച്ചിരിക്കുകയാ. ഇന്ന് വെളുപ്പിനെ ചിന്നൂന്റെ അച്ഛന്‍ ഇവിടെ പോലീസിനെയും കൊണ്ട് വന്നിരുന്നു വീട് റെയ്‌ഡ് ചെയ്ത് അണ്ണാണിയെ അറസ്റ്റ് ചെയ്യാന്‍. അണ്ണാണ്ണിയെ തപ്പി അവര്‍ കൊടൈക്കനാലില്‍ പോയേക്കുവാ!“

“നീ എല്ലാം വിശദമായിട്ട് എനിക്ക് ഈ-മെയില്‍ ചെയ്യ്. മൊബൈലില്‍ കാശിപ്പം തീരും. നീ അമ്മച്ചിയെ സമാധാനമാ‍യിട്ട് പറഞ്ഞ് മനസ്സിലാക്ക് ഞാ‍ന്‍ അമ്മച്ചിയെ അറീച്ചിട്ടേ പെണ്ണുകെട്ടു എന്നും, ഞാന്‍ രാവിലെ വിളിച്ചത് ഉം അല്‍ കുവൈനീന്നാ എന്നും” എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഞാന്‍ എന്റെ ഓര്‍മ്മകള്‍ റീവൈന്‍ഡ് ചെയ്തു. ഞാനും എന്റെ അളിയന്‍ ട്വിങ്കിളും ഒക്കെ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തിരുവനന്തപുരത്ത് താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയാണ് കഥാ‍നായിക ചിന്നു. ഞാന്‍ ഡിഗ്രി ഫൈനലിയറിന് പഠിക്കുമ്പോള്‍ ചിന്നു നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു. ചിന്നുവും അനിയത്തിമാരായ,പാര്‍വതിയും നടന്നുതുടങ്ങിയ അമ്മുവും ഒക്കെ പല്ലുപോയ അവരുടെ മുത്തശ്ശിയോടൊപ്പം ഞാനും എന്റെ സുഹൃത്തുക്കളും താമസിച്ചിരുന്ന വാടക വീട്ടില്‍ എപ്പഴും വരുമായിരുന്നു. ചിന്നുവിന്റെ അമ്മയും അച്ഛനുമായും കുഞ്ഞമമാരും മുത്തശ്ശിയുമായി ഒക്കെ ഞങ്ങള്‍ വളരെ നല്ല സൌഹൃദത്തിലുമായിരുന്നു. വായാടിയും വഴക്കാളിയുമായിരുന്ന ചിന്നുവിനെ അമ്മ തല്ലാന്‍ ഓടിക്കുമ്പോള്‍ അവള്‍ ഓടി വരുന്നത് ഞങ്ങള്‍ താ‍മസിച്ചിരുന്ന വീട്ടിലേക്കായിരുന്നു. ചിന്നുവിന്റെ അമ്മയും കുഞ്ഞമ്മമാരും എന്റെ മൂത്ത സഹോദരിമാരെപ്പോലെയായിരുന്നു. എനിക്ക് പനി വല്ലതും വന്നാല്‍ അവര്‍ പൊടിയരികഞ്ഞിയൊക്കെ വച്ചുകൊണ്ട് വരുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് ഞങ്ങള്‍ സുഹൃത്തുക്കള്‍ പിരിഞ്ഞ് പലവഴിക്ക് പോയി. അതിനു ശേഷം ചിന്നുവിന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

പല വര്‍ഷങ്ങള്‍ക്ക് ശേഷം കൊടൈക്കനാലില്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് മഞ്ഞപ്പിത്തം പിടിച്ചു. ചികിത്സയ്ക്കായിട്ട് തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ എനിക്ക് കൂട്ടിരിക്കാന്‍ വന്ന എന്റെ അളിയന്‍ ട്വിങ്കിള്‍ ചിന്നുവിന്റെ അച്ഛനെ ആശുപത്രിയില്‍ വച്ച് കണ്ടു. ചിന്നുവും അച്ഛനും ആ ആശുപത്രിയില്‍ ഒരു ചെക്കപ്പിനു വേണ്ടി വന്നതായിരുന്നു. അവള്‍ക്ക് ഒരു ഓപ്പറേഷന്‍ വേണ്ടി വരുമെന്ന് അവളുടെ അച്ഛന്‍ എന്നോട് പറഞ്ഞു. കാ‍ല്‍മുട്ടിന് ബലക്ഷയം വന്നതുകാരണം ഏതോ ആയൂര്‍വേദ വൈദ്യന്റെയടുത്ത് കൊണ്ടുപോയി അയാള്‍ അത് തിരുമ്മി കുളമാക്കിയത്രേ. അവളുടെ ഓപ്പറേഷന്‍ ഞാന്‍ ഡിസ്‌ചാര്‍ജ്ജായതിനു ശേഷമായിരുന്നു.

ഞാന്‍ എന്നെ ചികിത്സിച്ച ഡോക്ടറെ വീണ്ടും കാണാന്‍ ചെന്നപ്പോള്‍ ചിന്നുവിന്റെ വീട്ടിലും ചെന്നു. ചിന്നുവിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു. പന്ത്രണ്ടാം ക്ലാസ്സിലെ റിസള്‍ട്ടും കാത്തിരിക്കുന്ന ചിന്നുവിനെക്കണ്ട് ഞാന്‍ അന്തം വിട്ടു . പണ്ടൊക്കെ കാണുമ്പോള്‍ “കലേഷേട്ടാ“ എന്നും വിളിച്ച് ഓടി വന്നിരുന്ന നിഷ്കളങ്കയായ ആ കൊച്ച് ചിന്നുവല്ല. അവളുടെ വായാടിത്തരമൊഴിച്ച് ബാക്കിയെല്ലാം അടിമുടി മാറിയിരിക്കുന്നു. ചിന്നു വല്യ പെണ്ണായിരിക്കുന്നു! ചിന്നുവിന്റെ അമ്മ വിളമ്പി തന്ന ചോറും ഉണ്ട് ഞാന്‍ വീണ്ടും വരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയപ്പം ചിന്നുവിന്റെ അനിയത്തി പാറു വന്ന് എന്റെ വീട്ടിലെ ഫോണ്‍ നമ്പരും എന്റെ ഈ-മെയില്‍ അഡ്രസ്സും ചോദിച്ചു. നമ്പരും ഈ-മെയില്‍ അഡ്രസ്സും കൊടുത്ത് തിരിച്ചിറങ്ങിയ ഞാന്‍ അതിനടുത്ത വീടുകളിലൊക്കെ കയറി സൌഹൃദം പുതുക്കിയ ശേഷം തിരിച്ചു പോന്നു.

ചിന്നു പിന്നെ ഇടയ്ക്കൊക്കെ എന്റെ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്നു.ഇടയ്ക്ക് അവളുടെ അമ്മയും ഫോണ്‍ ചെയ്യുമായിരുന്നു. ഞാ‍ന്‍ കൊടൈക്കനാലീന്ന് ലീവിനെത്തുമ്പം അമ്മച്ചി “മെസ്സേജ്” തരും - “ചിന്നു വിളിച്ചിരുന്നു“ എന്ന്. ഞാന്‍ വര്‍ക്കലയുള്ളപ്പോള്‍ അവളുടെ വീട്ടിലേക്ക് തിരികെ വിളിക്കും. അവളില്ലെങ്കില്‍ അവളുടെ അച്ഛനോടോ അമ്മയോടോ ഒക്കെ സംസാരിക്കും. ചിന്നൂന്റെ ഈ സ്ഥിരമായുള്ള ഫോണ്‍ വിളികാരണം ഇതു വല്ല പ്രേമവും ആണോന്ന് അനിയത്തിക്കും അമ്മച്ചിക്കും സ്വാഭാവികമായി സംശയം അടിച്ചു. “ഏതാ അണ്ണാ‍ണ്ണീ ഈ പുതിയ വാഴകൃഷി ?” എന്നും ചോദിച്ചോണ്ട് അനിയത്തി എന്നെ കളിയാക്കാന്‍ തുടങ്ങി. “അത് ചിന്നുവാ, അവള്‍ കൊച്ച് കൊച്ചാടീ “എന്നൊക്കെ പറഞ്ഞിട്ടൊന്നും അനിയത്തിക്ക് മനസ്സിലായില്ല.

കുറേ നാള്‍ കഴിഞ്ഞ് ഒരു ജനുവരിയില്‍ കൊടൈക്കനാലിലെ പണി വിട്ട് എന്റെ അളിയന്‍ എടുത്തുതന്ന ഒരു വിസിറ്റ് വിസയില്‍ ഞാന്‍ യൂ.ഏ.ഈയിലെത്തി. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഒരു ജോലി കിട്ടി.

അങ്ങനെയിരിക്കുമ്പഴാ ഈ സംഭവം നടന്നത്.അനിയത്തീടെ ഈ-മെയില്‍ വന്നപ്പം സംഭവങ്ങള്‍ ഒന്നൂടെ വ്യക്തമായി.

ചിന്നുവിനെ ഒരു സുപ്രഭാതത്തില്‍ കാണ്മാനില്ല.

ചിന്നു എന്റെ കൂടെ ഒളിച്ചോടിയെന്ന സംശയത്തില്‍ ചിന്നുവിന്റെ അച്ഛന്‍ കൊച്ചുവെളുപ്പാങ്കാലത്ത് പോലീസിനെയും കൊണ്ട് എന്റെ വീട് റെയ്‌ഡ് ചെയ്ത് എന്നെ പൊക്കാ‍ന്‍ വന്നു. സിനിമയില്‍ അഭിനയിക്കുന്ന സര്‍ക്കിള്‍ റാങ്കിലുള്ള ഒരു പോലീസുകാരനും കൂടെയുണ്ടായിരുന്നു. എല്ലാവരും മഫ്ടിയില്‍.

വെളുപ്പിനെ ഗെയ്റ്റിലുള്ള അടിയും പട്ടിയുടെ നിര്‍ത്താത്ത കുരയും കേട്ട് എന്റെ അച്ഛന്‍ ഞെട്ടിയുണര്‍ന്നു. അച്ഛന്‍ ചെന്ന് നോക്കിയപ്പോള്‍ സര്‍ക്കിള്‍ അച്ഛനോട് പറഞ്ഞു , “ഞാന്‍ തിരുവനന്തപുരം റൂറല്‍ സി.ഐ ആണ്. ഇത് കലേഷിന്റെ വീടല്ലേ?”

“ഇത് കലേഷിന്റെ വീടല്ല, കലേഷിന്റെ അച്ഛന്റെ വീടാണ്. ഞാന്‍ ക്യാപ്റ്റന്‍ ഗോപിനാഥന്‍, കലേഷിന്റെ അച്ഛന്‍”, അച്ഛന്‍ സര്‍ക്കിളിനോട് പറഞ്ഞു.

“ഈ നില്‍ക്കുന്നയാളിന്റെ മകള്‍ ചിന്നുവും നിങ്ങളുടെ മകനും തമ്മില്‍ പ്രേമമായിരുന്നു എന്ന് നിങ്ങള്‍ക്കറിയാമോ?“ സര്‍ക്കിള്‍ ചോദിച്ചു.

“ഇല്ല” അച്ഛന്‍ പറഞ്ഞു.

“ദിവസവും വൈകിട്ട് കലേഷ് ചിന്നുവിന് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.ചിന്നുവിനെ കാണ്മാനില്ല, കലേഷ് അവളെ തട്ടിക്കൊണ്ട് പോയി എന്ന് ദാ ഈ നില്‍ക്കുന്ന ചിന്നുവിന്റച്ഛന്‍ എനിക്ക് പരാതി തന്നു.അതിന്റെ അടിസ്ഥാനത്തില്‍ വീട് റെയ്‌ഡ് ചെയ്ത് കലേഷിനെ അറസ്റ്റ് ചെയ്യാ‍നാണ് ഞങ്ങള്‍ വന്നിരിക്കുന്നത്“,സര്‍ക്കിള്‍ കട്ടിക്ക് പറഞ്ഞു.

“കലേഷ് ഇവിടെ ഇല്ലല്ലോ. അവന്‍ യു.ഏ.ഈയിലാണ്”, അച്ഛന്‍ പറഞ്ഞു.

“ഞങ്ങള്‍ക്കത് വിശ്വാസമില്ല. ഞങ്ങള്‍ക്ക് വീട് റെയ്‌ഡ് ചെയ്യണം”, അവര്‍ പറഞ്ഞു.

“ഇവിടെ ഞാനും എന്റെ ഭാര്യയും വിവാഹപ്രായമെത്തിയ മകളും മാത്രമാണുള്ളത്. കലേഷ് ഇവിടെ ഇല്ല” എന്ന് അച്ഛന്‍ താഴ്‌മയായി പറഞ്ഞു.

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല.ഞങ്ങള്‍ക്ക് വീട് റെയ്‌ഡ് ചെയ്തേ പറ്റൂ”. എന്നായി സര്‍ക്കിളേമ്മാന്‍.

അച്ഛന്റെ മട്ട് മാറി. അച്ഛനിലെ കപ്പിത്താന്‍ പുറത്തുവന്നു. “ കലേഷ് ഇവിടെയില്ലെന്ന് ഞാന്‍ മര്യാ‍ദയ്ക്ക് പറഞ്ഞു. വെളുപ്പാങ്കാലത്താണോ വീട് സെര്‍ച്ച് ചെയ്യുന്നത്? സെര്‍ച്ച് ചെയ്യാന്‍ വാറന്റുണ്ടോ? എന്റെ മോനെന്താ വല്ല കൊലപാതകവും നടത്തിയോ? വാറന്റില്ലാതെ ഒന്ന് റെയ്‌ഡ് ചെയ്ത് നോക്ക്. നിങ്ങളെ ഞാന്‍ കോടതി കയറ്റും” അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞു. ഇതിനകം തന്നെ അപ്പുറത്തും ഇപ്പുറത്തും താമസിക്കുന്നവരൊക്കെ ബഹളവും പട്ടിയുടെ നിര്‍ത്താതെയുള്ള കുരയും കേട്ട് ഇവര്‍ക്കു ചുറ്റും കൂടി.

സംഗതി പന്തിയാകില്ലെന്ന് കണ്ട സര്‍ക്കിള്‍ പറഞ്ഞു, “ശരി, കലേഷ് ഇവിടെയില്ലെന്ന് എനിക്ക് എഴുതി ഒപ്പിട്ട് തരണം”. അച്ഛന്‍ കടലാസ്സില്‍ എഴുതി ഒപ്പിട്ടുകൊടുത്തു.

“അവനിവിടെയില്ലെങ്കില്‍ കൊടൈക്കനാലിലായിരിക്കും” ചിന്നുവിന്റെ അച്ഛന്‍ അവരോട് പറഞ്ഞു. “ശരി, അന്വേഷിക്കാം. എന്തായാലും അവനെ ഞങ്ങള്‍ പൊക്കും” എന്നും പറഞ്ഞ് അവരെല്ലാം വന്ന കാറില്‍ കയറി തിരികെ പോയി.

അച്ഛന് ആകെ ടെന്‍ഷനായി. അച്ഛന്റെ സ്പെക്കുലേറ്റീവ് മനസ്സ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

അച്ഛന്‍ അമ്മയോട് പറഞ്ഞു, “നിന്റെ മോനല്ലേ, അവന്‍ ആരെയും അറിയിക്കാതെ നാട്ടില്‍ വന്നിട്ട് ആ പെണ്ണിനെയും വിളിച്ചോണ്ട് കൊടൈക്കനാലില്‍ പോയിട്ടുണ്ടാകും”

അമ്മ അത് ആദ്യം വിശ്വസിച്ചില്ല. പാവം അമ്മച്ചി. അച്ഛനെനെന്നെക്കുറിച്ച് നല്ല മതിപ്പാണ്!

“എടീ, അവന്‍ അവളെ ദിവസവും വൈകിട്ട് ഫോണ്‍ ചെയ്യുമായിരുന്നത്രേ! ആ ചിന്നുവെന്ന് പറഞ്ഞവള്‍ അവനെ വിളിക്കുന്ന കാര്യം നീ തന്നെയല്ലേ എന്നോട് പറഞ്ഞത്? സ്വന്തം അച്ഛനെയും അമ്മയേയും വിളിക്കാതെ കണ്ട തേവടിശ്ശികളെ വിളിക്കാന്‍ എങ്ങനെ തോന്നിയെടീ നിന്റെ മോന്?”അച്ഛന്‍ അമ്മച്ചിയെ കണ്‍‌വിന്‍സ് ചെയ്യാന്‍ തുടങ്ങി. അമ്മ എങ്ങനെയോ അവസാനം കണ്‍‌വിന്‍സ്‌ഡ് ആയി.

അങ്ങനെയാണ് അമ്മച്ചി എന്നോട് ദേഷ്യപ്പെട്ട് ചോദിച്ചത് - “സത്യം പറ, നീ എവിടാ?” എന്ന്.

പിറ്റേ ദിവസം രാവിലെ നോക്കിയപ്പം അബുദാബിയില്‍ നിന്ന് എന്റെ അപ്പച്ചിയുടെ മകന്‍ ശശി അളിയന്‍ ലീവുമെടുത്ത് എന്നെ തിരക്കി ഉം അല്‍ കുവൈനില്‍ എത്തി - ചാരപ്രവര്‍ത്തനത്തിന് അച്ഛന്‍ പറഞ്ഞയച്ചിട്ട്. അളിയന്‍ ഇവിടെ വന്ന ശേഷം ഞാന്‍ അച്ഛനെ വിളിച്ച് “ഫിസിക്കലി & മെന്റലി“ ഞാന്‍ ഉം അല്‍ കുവൈനില്‍ തന്നെയുണ്ടെന്ന് ഉറപ്പു കൊടുത്തു. ഒപ്പം അത് അളിയനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി. അപ്പഴാ എന്റെ വീട്ടുകാര്‍ക്ക് സമാധാനമായത്!

പിറ്റേന്ന് വൈകിട്ട് ഞാന്‍ വീട്ടില്‍ വിളിച്ചു. അമ്മയാണെടുത്തത്. അമ്മച്ചിയോട് ഞാന്‍ അമ്മച്ചിയെ ചൂ‍ടാക്കാന്‍ വേണ്ടി പറഞ്ഞു, “അമ്മേ, എല്ലാം വളരെ പെട്ടന്നായിരുന്നു, ആരേയും അറിയിക്കാന്‍ സാധിച്ചില്ല, അറിയിച്ചാല്‍ അച്ഛനും അമ്മയും അച്ഛനും സമ്മതിക്കില്ലല്ലോ. അതുകൊണ്ട് ഞാന്‍ നാട്ടില്‍ ആരേയും അറിയിക്കാതെ വന്ന് അവളേയും , ഒരു കമ്പനിക്ക് അവളുടെ തള്ളയേയും കൂടെ തട്ടിക്കൊണ്ട് വന്ന് കൊടൈക്കനാലില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. അമ്മച്ചിക്ക് വിരോധം വല്ലോം ഉണ്ടായിരുന്നോ?“ പാവം അമ്മച്ചി ഒന്നും പറഞ്ഞില്ല. പിന്നീടൊക്കെ ഞാന്‍ അമ്മയെ വിളിക്കുമ്പം പറയുമായിരുന്നു - “ഇത് കൊടൈക്കനാലീന്ന് കലേഷാണ്, അമ്മയൂടെ മരുമകള്‍ക്ക് അമ്മയോട് സംസാരിക്കണം; അമ്മേ, അമ്മയുടെ മരുമകള്‍ 12 മാസം ഗര്‍ഭിണിയാണമ്മേ...” എന്നൊക്കെ.

ഏതാണ്ട് ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞ് എനിക്കൊരു ഈ-മെയില്‍ വന്നു. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു:

പ്രിയ കലേഷേട്ടാ,

ഞാന്‍ വിവാഹിതയായി.
എല്ലാം വളരെ പെട്ടെന്നായിരുന്നു.
എന്നെ കമ്പ്യൂട്ടര്‍ പഠിപ്പിച്ച സാറുമായി ഞാന്‍ ലൈനായിരുന്നു.
പുള്ളിക്കാരനുമൊപ്പം ഒളിച്ചോടിയാണ് ഞാന്‍ കല്യാണം കഴിച്ചത്.
അതു മൂലം കലേഷേട്ടനും വീട്ടുകാര്‍ക്കും ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി എന്ന് അറിയുന്നതില്‍ വിഷമമുണ്ട്.
സോറി.

പുള്ളിക്കാരന്‍ എന്നെ ഫോണ്‍ ചെയ്യുമ്പഴ് “ആരാ‍ വിളിക്കുന്നതെന്ന്” അച്ഛനോ അമ്മയോ അമ്മൂമ്മയോ കുഞ്ഞമ്മയോ ചോദിച്ചാല്‍ കലേഷേട്ടനാണെന്ന് പറയണമെന്ന് ഞാന്‍ പുള്ളിക്കാരനോട് പറഞ്ഞിരുന്നു. കലേഷേട്ടനാണ് എന്നെ വിളിക്കുന്നത് എന്നു കരുതി ആരും വഴക്കൊന്നും പറയത്തില്ലായിരുന്നു.

മറ്റ് നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. ശപിക്കരുത്.
അനുഗ്രഹിക്കണം.

ഞങ്ങളിപ്പോള്‍ തിരുവനന്തപുരത്തുണ്ട്.
അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചു!

സ്നേഹപൂര്‍വ്വം,
അനിയത്തി ചിന്നു.

Monday, September 04, 2006

എന്റെ ബൂലോഗകൂടപ്പിറപ്പുകള്‍ക്കെല്ലാം ഓണാശംസകള്‍!

ഈയിടെയായിട്ട് നല്ല തിരക്കാണ്.
ഒരു മനസമാധാനവും കിട്ടുന്നില്ല (റീമ പാവം - അവളല്ല്ല കാരണം).
അതുകൊണ്ട് ഒന്നും വായിക്കാനും, എഴുതാനും, കമന്റാനും പറ്റുന്നില്ല.
സുഹൃത്തുക്കളെയൊന്നും വിളിക്കാനും കാണാന്‍പോകാനും ഒന്നിനും പറ്റുന്നില്ല.

എന്തിനാ ഞാനിങ്ങനെ കിടന്നോടുന്നതെന്ന് സത്യമായും എനിക്കറിയില്ല.

ഓണമായി - എന്റെയും റീമയുടെയും ആദ്യത്തെ ഓണം.

“എനിക്ക് ഓണക്കോടിയൊന്നുമില്ലേ?”ന്ന റീമയുടെ ചോദ്യത്തിനുമുന്നില്‍ കാലിയായ എന്റെ പഴ്‌സിലേക്ക് നോക്കി “ഓണമൊക്കെ നാട്ടിലല്ലേടീ, ഇവിടെയെന്ത് ഓണം?” എന്ന് പറഞ്ഞ് അവളെ വിരട്ടി തടിതപ്പേണ്ടി വന്ന എന്റെ ഗതികേടിനെ ശപിച്ചുകൊണ്ട്, നല്ല കാലം വരും, കഷ്ടപ്പാടൊക്കെ തീരും എന്ന ശുഭപ്രതീക്ഷയോടെ, എന്റെ എല്ലാ ബൂലോഗ കൂടപ്പിറപ്പുകള്‍ക്കും എന്റെയും റീമയുടെയും ഓണാശംസകള്‍!

Wednesday, July 26, 2006

കാള പെറ്റന്ന് കേട്ടപ്പോള്‍... അഥവാ സുനാമി!

ഇന്നലെ ഓഫീസില്‍ നല്ല തിരക്കുള്ള ദിവസമായിരുന്നു. രാവിലെ വായിക്കാന്‍ എല്ലാ‍ ബ്ലോഗുകളും തുറന്നുവച്ചു. അതുകഴിഞ്ഞുടനേ പണി വന്നു. പണിയൊക്കെ ഒരുവിധം ഒതുങ്ങിയത് വൈകിട്ടാ. ബ്ലോഗ് വായന ഓരോന്നായി തുടങ്ങി. കരീംഭായുടെ പോസ്റ്റില്‍ ബലൂച്ചികളെക്കുറിച്ച് കമന്റ് വച്ചു. അത് കഴിഞ്ഞ് വീണ്ടും തിരക്കായി. അവസാനം ആറുമണിക്ക് കടപൂട്ടി ഇറങ്ങാന്‍ നേരം ഗോപുവണ്ണന്‍ വിളിച്ചിട്ട് പറഞ്ഞു, “എടാ, ഈ വ്യാഴാഴ്ച്ച നീയും റീമയും ഇങ്ങ് ദുബൈല്‍ പോരെ. അല്ലേല്‍ ഞാന്‍ വന്ന് നിങ്ങളെ ഇങ്ങ് കൊണ്ടുവരാം.ഇത്തിരി പ്രശ്നമുണ്ട്”

എന്താ പ്രശ്നമെന്ന് എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. എന്താ പ്രശ്നമെന്ന് ഞാന്‍ അണ്ണനോട് ചോദിച്ചു.

അണ്ണന്‍ പറഞ്ഞു,“ ടാ‍, ഇത്തിരി സീരിയസ്സ് കാര്യമാണ് നിന്നോട് പറയാന്‍ പോണത്, നീ ശ്രദ്ധിച്ചു കേള്‍ക്കണം. ജൂലൈ ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച്ച യു.ഏ.ഈയില്‍ കാലാവസ്ഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. അന്ന് അറുപത് മൈല്‍ സ്പീഡില്‍ ശക്തിയായ കാറ്റടിക്കും. അന്ന് സുനാമി പോലെ 5 മീറ്റര്‍ പൊക്കത്തില്‍ തിരമാലകള്‍ അടിക്കാനും സാദ്ധ്യതയുണ്ടെന്ന് പറയുന്നു. എന്നെ ഇപ്പം ഈ വിവരം ഒരു അടുത്ത സുഹൃത്ത് വിളിച്ചു പറഞ്ഞതാണ്. പുള്ളിക്ക് ഇത് ഈ-മെയില്‍ വഴി കിട്ടിയതാണ്. ഖത്തറിലും ഇത് ഉണ്ടാകും. റാ‍സ് ലഫാനിലെ ഏതോ കമ്പനി ഈ വാര്‍ണിങ്ങ് കാരണം അവരുടെ ഓപ്പറേഷന്‍സ് ഒക്കെ നിര്‍ത്തി വച്ചു എന്നൊക്കെ ആ മെയിലില്‍ പറയുന്നുണ്ട്. നീ ഒരു കാര്യം ചെയ്യ്. ഇവിടെ ദുബൈയില്‍ ഞാന്‍ താമസിക്കുന്നിടം നിന്റെ ഉം അല്‍ കുവൈനിനെക്കാളും സേഫ് ആണ്. അതുകൊണ്ട് ഇങ്ങ് പോരെ”. അത് പറഞ്ഞിട്ട് പുള്ളിക്കാരന്‍ പുള്ളി കണ്ട ആ ഈ-മെയില്‍ എന്നെ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.

കുറേ കഴിഞ്ഞപ്പോള്‍ ഷാര്‍ജ്ജയില്‍ നിന്ന് ഒരു സുഹൃത്ത് എന്നെ വിളിച്ച് ഇതേ വിവരം പറഞ്ഞു.

എനിക്ക് ആകെ ടെന്‍ഷനായി. ഞാന്‍ വിശാലനെ വിളിച്ചു. പുള്ളിയോട് കാര്യം പറഞ്ഞു. (ഷാര്‍ജ്ജ കടലിനടുത്താ പുള്ളിക്കാരന്‍ താമസിക്കുന്നത്). അപ്പഴാ വിശാലന്‍ പറയുന്നത് ഗന്ധര്‍വ്വന്‍ ഒരു പോസ്റ്റ് ഈ വിഷയത്തില്‍ ഇട്ടിട്ടുണ്ടെന്ന്. ഏതായാലും വെള്ളിയാഴ്ച്ച ഒന്ന് സൂക്ഷിച്ചോണം എന്ന് പുള്ളിക്കാരനോട് പറഞ്ഞിട്ട് ഞാന്‍ ഓഫ് ചെയ്ത കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഗന്ധര്‍വരുടെ പോസ്റ്റ് കണ്ടുപിടിച്ചു.
അതിലൊരു കമന്റ് ഇടാന്‍ നോക്കീട്ട് നടക്കുന്നില്ല. പിന്നെ ഗന്ധര്‍വ്വരുടെ സ്വന്തം ബ്ലോഗില്‍ പോയി ഈ സംഭവത്തെക്കുറിച്ച് കമന്റ് ഇട്ടു. ഗന്ധര്‍വരെ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച്ഡ് ഓഫ്!

ഞാന്‍ അനിലേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ ഫുജേറയില്‍ കടലിന്റെ അടുത്താ താമസിക്കുന്നത്. അനിലേട്ടന്‍ ഇത് ചിലപ്പം ഹോക്സ് ആയിരിക്കുമെന്ന് പറഞ്ഞു. എന്നിട്ട് അനിലേട്ടന്റെ ശൈലിയില്‍ തന്നെ നെറ്റില്‍ ഒരു റിസേര്‍ച്ചൊക്കെ നടത്തി. ഞാന്‍ അനിലേട്ടന് ഗോപുവണ്ണന്റെ നമ്പര്‍ കൊടുത്തിട്ട് ഗോപുവണ്ണനെ വിളിക്കാന്‍ പറഞ്ഞു. അനിലേട്ടന് ഗോപുവണ്ണന്‍ ആ ഈ-മെയില്‍ വായിച്ചുകേള്‍പ്പിച്ചുകൊടുത്തു. അനിലേട്ടന്‍ ഒരു 50-50 ലൈനില്‍ നിന്നു.

ഈ വിവരം ഞാ‍ന്‍ മുദീറിനെ വിളിച്ചു പറഞ്ഞു. മുദീര്‍ പറഞ്ഞത്, “കല്ലീ‌വല്ലി! എന്റെ മകളുടെ കല്യാണം കഴിഞ്ഞെടാ, അതുകൊണ്ട് എനിക്കിനി പേടിക്കാനൊന്നുമില്ല!“ എന്നാ.

റീമയോട് ഇതെപറ്റി ഒന്നും ഞാന്‍ നേരിട്ട് പറഞ്ഞില്ല. എന്നാലും എനിക്ക് വന്ന ഫോണുകള്‍ക്ക് ഞാ‍ന്‍ മറുപടി പറയുന്നത് കേട്ട് അവള്‍ കാര്യം മനസ്സിലാക്കി. അവള്‍ കൂളായിട്ടിരുന്നു.

എനിക്ക് ടെന്‍ഷന്‍ കൂടാന്‍ തുടങ്ങി. ഒരുപാട് ബുദ്ധിമുട്ടി കണ്ടുപിടിച്ച് കഷ്ടപ്പെട്ട് മെയിന്റനന്‍സ് ഒക്കെ ചെയ്ത് എടുത്ത ഒരു വില്ലയിലാണ് ഞാനും റീമയും താമസിക്കുന്നത്. ഈശ്വരാ, കാറ്റത്ത് എല്ലാം കൂടെ പറന്നുപോകുമോ? എല്ലാം കൂടെ പറന്നു-പറിഞ്ഞു പോയാല്‍ എവിടെ പോയി താമസിക്കും? ഒന്നേന്ന് പിന്നെ എല്ലാം തുടങ്ങേണ്ടി വരില്ലേ? എന്റെ ഇന്‍ഷുറന്‍സിന്റെ തുക വീട്ടില്‍ അടച്ചുകാണുമോ? വല്ലോം സംഭവിച്ചാല്‍ വീട്ടുകാര് രക്ഷപ്പെട്ടു!പിന്നെ , ഇവിടെ ഇടയ്ക്കിടയ്ക്ക് ഓരോരോ കിംവദന്തികള്‍ ഒക്കെ കേള്‍ക്കാറുണ്ട്, ഇനി ഇതും അതുപോലെ എന്തേലും ആകുമോ? എന്റെ ചിന്തകള്‍ ഇങ്ങനെയൊക്കെ പോയി!ഏതായാലും വരുന്നത് വരട്ടെ, വരുന്നിടത്തുവച്ച് കാണാം എന്ന് കരുതി.

ഇന്ന് (26 ജൂലായ്) രാവിലെ ഓഫീസില്‍ എത്തി. ജീ-മെയില്‍ തുറന്നു. ദാ കിടക്കുന്നു അനിലേട്ടന്റെ 2 ഈ-മെയിലുകള്‍. ഒന്നാമത്തെ ഈ-മെയിലില്‍ ബി.ബി.സിയുടെ കാലാവസ്ഥാ പ്രവചനം - കുഴപ്പമൊന്നുമില്ല.

രണ്ടാമത്തെ ഈ-മെയിലില്‍ ഇന്നത്തെ ഖലീജ് ടൈംസില്‍ ഈ കിംവദന്തിയെക്കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും വാര്‍ത്തയും. രക്ഷപ്പെട്ടു! ശ്വാസം നേരെ വീണു.

ഖലീജ് ടൈംസിലെ വാര്‍ത്ത ഇങ്ങനെ :

Windstorm hoax spreads panic
By a staff reporter

26 July 2006
DUBAI — A certain sense of panic gripped Dubai residents yesterday following a series of anonymous hoax e-mails alerting people about a windstorm moving into Dubai on Friday. The e-mails started to spread apprehensions last morning prompting people to call up media offices as well as the met office.

Adding to the apprehension was a radio broadcast on an FM channel. However, when Khaleej Times contacted the Met office at the Dubai International Airport, the officials denied any such forecast.

The Met office maintained that the emirate will experience generally clear skies and temperature in the range of 45 C. High humidity and dust swirls were also likely, it was stated.

ഇത് വായിച്ചുകഴിഞ്ഞ് ഓഫീസിലെ മെയില്‍ നോക്കാനായി ഔട്ട്‌ലുക്ക് തുറന്നപ്പോള്‍ ദാ കിടക്കുന്നു ഈ വിഷയത്തെക്കുറിച്ച് വന്ന അടുത്ത രണ്ട് ഈ-മെയിലുകള്‍. ഒന്ന് ഈ കിംവദന്തി പരത്തിയ മെയില്‍. രണ്ട് ഇതൊരു കിംവദന്തിയാണെന്നും പറഞ്ഞ് വന്ന പത്രവാര്‍ത്ത. ഞാനവ ദാ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഈ കിംവദന്തി പരത്തിയ ഈ-മെയില്‍ ദാ:

From: Virna Ramazzini
Sent: 26/07/2006 9:50 AM
To: Kalesh
Subject: FW: WEATHER WARNING THIS FRIDAYDella Valle Roberto

This is an urgent warning on extreme weather conditions expected to on Friday and it will last for at least 24 hours!!!

Due to the current weather development very strong winds is expected of Friday, according to the forecast that we have received wind speeds of 60mph and more is expected. This is because of a weather system that is moving down the gulf and it is expected to reach Dubai on Friday!!! Our office in Raslafan Qatar has closed all operations and they are now trying to secure everything as far as possible to prevent fly debris. Waves in excess of 5m are also forecasted.

Please inform everybody about this expected adverse weather condition. According to the forecast the wind speeds are likely to increase as the system moves down the gulf and it is expected wind speeds will be the highest recorded it the region.

The message for the people is to stay in doors on Friday and avoid the beaches.

ഇതിനു ശേഷം വന്ന ഇ-മെയില്‍ ദാ താഴെക്കാണുന്ന പടം ഒരു പത്രവാര്‍ത്തയാണ്.


(പടം ചെറുതായിട്ടാണ് കാണുന്നതെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായിട്ട് കാണാം)

ഈശ്വരാ, മനുഷ്യനെ ടെന്‍ഷനടിപ്പിക്കാനുള്ള ഈ സാധനങ്ങളൊക്കെ ആരുടെ ഭാവനയില്‍ വിരിയുന്നതാകും?

Monday, June 05, 2006

ഹാ‍ജര്‍ ഹാജര്‍!

അങ്ങനെ ജൂണ്‍ ഒന്നാം തീയതി വൈകിട്ട് ലോക്കല്‍ ടൈം 5 1/2യ്ക്കുള്ള ശ്രീലങ്കന്‍‌വണ്ടിയില്‍ മറ്റ് ഗതിയില്ലാത്തോണ്ട് ഞാന്‍ ഇങ്ങ് ഇമാറാത്തില്‍ തിരിച്ചെത്തി. ശ്രീലങ്കന്‍ വണ്ടിയില്‍ പോയിട്ടില്ലാത്തവരോടെല്ലാം ഞാന്‍ വളരെ ശക്തമായി ശുപാ‍ര്‍ശ ചെയ്യുന്നു - അതൊന്ന് ട്രൈ ചെയ്ത് നോക്കൂ - ഉഗ്രന്‍ സര്‍വീസാണ് - വിലയും തുച്ഛം!

നാട്ടില്‍ ചെന്നപ്പം ഉഗ്രന്‍ ചൂട്! രാത്രി ശരിക്ക് ഉറങ്ങാ‍ന്‍ പറ്റുന്നില്ല. ചൂ‍ട് കാരണം ഞാന്‍ പകല്‍ 4-5 തവണ കുളിക്കുമായിരുന്നു.
മഴ തുടങ്ങിയത് പതിനഞ്ചാംതീയതിയോടെയാണ്. അതിനു ശേഷമാണ് ഇത്തിരി ആശ്വസം കിട്ടിയത്. നാട്ടില്‍ ചക്കയും മാങ്ങയൂമൊക്കെ ആവശ്യം പോലെയുണ്ട്! ഒരുപാട് മാങ്ങാ തിന്നു! നാട്ടില്‍ ചെന്ന് പത്ത് ദിവസം പോയതറിഞ്ഞില്ല. കല്യാണമായി. ഈ കല്യാണം കല്യാണംന്ന് പറയുന്നത് ഒരുമാതിരി എടങ്ങേറ് പിടിച്ച പണിയാണ്. കാശ്‌ തീരുന്നതിന് യാതൊരു കണക്കുമില്ല. തുണി എടുത്ത് തന്നെ ഒരുപാട് കാശ് തീര്‍ന്നു.പെണ്ണിന്റെ സാരിയെടുപ്പ് എന്റെ അനിയത്തിയും ഭര്‍ത്താവും സ്പോണ്‍സര്‍ ചെയ്തതുകൊണ്ട് അത്രേം കാശ് ലാഭിച്ചു. പിന്നെ നമ്മുടെ ഏറ്റവും അടുത്ത സ്വന്തക്കാര്‍ക്കു് കല്യാണത്തിനിടാ‍ന്‍ സാരിയും ബ്ലൌസ്‌പീസും ഷര്‍ട്ടും മുണ്ടും എടുക്കണം. അതുകഴിഞ്ഞ് റീമയുടെ വീട്ടില്‍ ആ‍ദ്യമായി പോകുമ്പോള്‍ അവളുടെ ഏറ്റവും അടുത്തവര്‍ക്ക് ഇതുപോലെ തുണികളെടുത്ത് കൊടുക്കണം. ഇതിനിടെ പരാ‍തികളും ഉണ്ടാ‍കും - "എടുത്ത സാരിയുടെ കളര്‍ കൊള്ളത്തില്ല..." . ഈ സാരിയെടുപ്പ് ഭയങ്കര മിനയ്ക്കെടുത്ത് പണിയാണ്. റീമയ്ക്ക് നീലയുടെ ഷേഡിലുള്ള കല്യാണസാരി വേണമെന്ന് അവള്‍ എന്റെ പെങ്ങളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നീലയ്ക്ക് തന്നെ എത്ര ഷേഡാ? വട്ടായി! അവളേം കൊണ്ട് സാരിയെടുക്കാന്‍ പോകാനിരുന്നതാ. അവള്‍ അവസാന നിമിഷം വരുന്നില്ലെന്ന് പറഞ്ഞു. സാ‍രി സെലക്റ്റ് ചെയ്യുന്ന സമയത്ത് ഞാന്‍ തുണിക്കടയിലില്ലായിരുന്നു. പെണ്ണുങ്ങള്‍ക്ക് തിരുവനന്തപുരം അയ്യപ്പാസില്‍ നിന്നും ആണുങ്ങള്‍ക്ക് കറാല്‍കടയില്‍ നിന്നുമാണ് തുണികളെടുത്തത്. എല്ലാവരും പറയുന്ന ന്യായം ആയ-“ജീവിതത്തില്‍ ഒരിക്കലല്ലേ കെട്ടു, അതുകൊണ്ട് സാരമില്ല ” എന്ന് കരുതി ആശ്വസിക്കാം.

നാട്ടിലിപ്പോള്‍ സഹായത്തിനാളെ കിട്ടുക എന്ന് പറയുന്നത് ഭയങ്കരപാടാണ്. ആര്‍ക്കും സഹായിക്കാന്‍ സമയമില്ല. ആരുടെയും കുറ്റമല്ല. എല്ലാ കാര്യങ്ങളും ആരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കുക. അളിയനും പെങ്ങളും കൂടെയുണ്ടായിരുന്നുവെങ്കിലും, അളിയന്റെ അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് അളിയന് മടങ്ങി പോകേണ്ടി വന്നു. ഞാന്‍ ചെന്നപ്പഴേക്കും കല്യാണം വിളിയൊക്കെ ഒരുവിധം കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും തന്നെ ചെന്ന് വിളിച്ചില്ലേല്‍ ആളുകള്‍ വരില്ല. കല്യാണം വിളിച്ച് അച്ഛനും അമ്മയ്ക്കും വയ്യാതെയായി. ആരെയൊക്കെയോ വിട്ടുപോയിരുന്നു. അതിന്റെ പരാതികള്‍ ഇനി തീര്‍ത്താല്‍ തീരില്ല!

പന്തലൊക്കെ ഇപ്പം റെഡീമേഡാണ്. 2-3 മണിക്കൂര്‍ കൊണ്ട് പന്തല്‍ ഇറക്ഷന്‍ റെഡി! പാചകം ഗ്യാസടുപ്പിലാണ്. കല്യാണ തലേന്നത്തേക്കും മറുവീടിനും (അടുക്കള കാണല്‍ ചടങ്ങ്)ഭക്ഷണം പാകം ചെയ്യാ‍നും വിളമ്പാനുമൊക്കെ ഹോട്ടല്‍മാനേജ്‌മെന്റൊക്കെ പഠിച്ച പിള്ളാരുടെ പ്രൊഫഷണല്‍ ടീം! പണ്ടത്തെ കല്യാണങ്ങളെകുറിച്ചൊക്കെ ഞാനൊന്ന് ഓര്‍ത്തുപോയി. അതാണിങ്ങനെയൊക്കെ എഴുതാ‍ന്‍ കാരണം! കല്യാണം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു. അത് റീ‍മയുടെ വീട്ടുകാരുടെ ചിലവിലായിരുന്നതുകൊണ്ട് അതിനെകുറിച്ചും സദ്യയെകുറിച്ചുമൊന്നും അറിയേണ്ടായിരുന്നു.

കല്യാണത്തിന്റന്ന് ബന്ദായിരുന്നു. കിളിമാനൂരെങ്ങാണ്ട് ഒരു ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകനെ ആരോ വെട്ടി കൊന്നു. അത് കാരണം ആര്‍.എസ്സ്.എസ്സ് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ബന്ദ് കാരണം ഒരുപാടുപേര് വന്നില്ല. ചന്ദ്രേട്ടന്‍, കുമാര്‍ഭായ്, തുളസി, ജോ, ഉമേച്ചി, ഇബ്രാന്‍ - ഇവരെല്ലാരും കല്യാണത്തിന് വരാനിരുന്നതാ - ബന്ദ് അവരുടെ യാത്ര മുടക്കി. കല്യാണശേഷം എല്ലാവരെയും ചെന്ന് കാണാമെന്ന് ഏറ്റിരുന്നതുമാണ്. അതും നടന്നില്ല. കല്യാണം മംഗളമായിട്ട് നടന്നു. എന്റെ ബ്ലോഗിലും ഈ കല്യാണം ഒരു സംഭവമായി.
ഞാനിതുവരെ കണ്ടിട്ടില്ലാത്ത എത്രയോ പേര്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നെന്നെ വിളിക്കുകയും എന്റെ ബ്ലോഗില്‍ കമന്റുകയും ചെയ്തു! ദൈവാനുഗ്രഹമെന്നോ അല്ലേല്‍ മുന്‍ജന്മസുകൃതം എന്നൊക്കെയല്ലാതെ എന്താ പറയേണ്ടതെനിക്കറിയില്ല.എല്ലാവരോടും എന്റെ പ്രത്യേകം പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

കല്യാണം കഴിഞ്ഞ് ഹണീമൂണിനൊന്നും പോയില്ല. പോകണമെന്നൊക്കെ പ്ലാനിട്ടിരുന്നതാ - ഊട്ടിയില്‍. പക്ഷേ നടന്നില്ല. ഒരുപാട് സംഗതികള്‍ പ്ലാന്‍ ചെയ്തിരുന്നു. അനിലേട്ടന്റെയും കുമാര്‍ഭായിയുടെയും നെടുമങ്ങാട്ടെ വീട്ടില്‍ പോണം, തിരിച്ച് വരുന്ന വഴിക്ക് ചന്ദ്രേട്ടനെ കാണണം - എറണാകുളത്ത് പോയി കുമാര്‍ഭായിയേയും കുടുംബത്തെയും കാണണം, തൃശൂര്‍ പോയി ഉമേച്ചിയേയും ജോയേയും തുളസിയേയും ഒക്കെ കാണണം . പ്ലാന്‍ ചെയ്ത ഒരു സംഗതിയും നടന്നില്ല. റീമയുടെ അച്ഛന്‍ ഒരു വണ്ടി എടുത്തു തന്നു. ആ വണ്ടിയില്‍ കല്യാണം കഴിഞ്ഞ് 3 ദിവസം കഴിഞ്ഞ് ഞങ്ങടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിട്ട് വില്ലേജോഫീസില്‍ പോകുന്ന വഴിക്ക് നാഷണല്‍ ഹൈവേയില്‍ നാവായിക്കുളത്തിനടുത്ത് തട്ടുപാലത്ത് വച്ച് “ഡപ്പ്” എന്നൊരു ശബ്ദം കേട്ടു. എന്താന്ന് നോക്കിയപ്പം കാറിന്റെ മുന്നിലെ ഗ്ലാസ്സ് പൊട്ടിയിരിക്കുന്നു. റോഡരികിലുള്ള പള്ളിയിലേക്ക് ആരോ എതിരേവന്ന ബസ്സിലിരുന്ന് എറിഞ്ഞ നാണയം നേരെ വന്ന് കൊണ്ടത് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസ്സിലാണ്. അതിന്റെ പിറ്റേ ദിവസം ഞാനാ വണ്ടിയും കൊണ്ട് നമ്പര്‍പ്ലേറ്റ് ഫിറ്റ് ചെയ്യിക്കാനായി ഒരു വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി. അവിടെ വച്ച് വണ്ടി ഒന്ന് റിവേഴ്സ് എടുത്തു. വീണ്ടും “ഡപ്പ്” എന്നൊരു ശബുണ്ട് കേട്ടു. പിറകില്‍ ഒരു തെങ്ങ് നിന്നത് ഞാന്‍ കണ്ടില്ലായിരുന്നു. ഡിക്കിയും ബമ്പറും വളഞ്ഞ് അകത്ത് കയറി.

പുതിയ വണ്ടിയായതുകൊണ്ട് തട്ടിനൂക്കാനും പാച്ച് വര്‍ക്ക് ചെയ്യാനുമൊന്നും സ്കോപ്പില്ല. ഇപ്പഴത്തെ കമ്പ്യൂട്ടറിലൊക്കെ മദര്‍ബോര്‍ഡ് ഒറ്റയടിക്കങ്ങ് മാറുന്നതുപോലെ ഡിക്കിയും ബമ്പറും മൊത്തമായിട്ടങ്ങ് “റീപ്ലേസ്” ചെയ്യാനേ പറ്റൂ എന്ന് ഹോണ്ട സര്‍വീസ് മാനേജര്‍ പറഞ്ഞതനുസരിച്ച് വണ്ടി കൊണ്ട് സര്‍വീസ് സ്റ്റേഷനില്‍ ഇട്ടു. (അത് തിരിച്ചുകിട്ടിയത് മെയ് 31 രാത്രി! -ഞാന്‍ ഇങ്ങോട്ട് പോന്നതിന്റെ തലേദിവസം). എന്റെ സമയം മോശമാണ്, അതുകൊണ്ട് ഞാന്‍ ഇനി വണ്ടി ഓടിക്കണ്ടന്ന് കാര്‍ന്നോമ്മാര് വിധിച്ചു.

പ്ലാന്‍ ചെയ്ത രീതിയില്‍ ഒന്നും നടക്കുന്നില്ലന്ന് കണ്ട് അച്ചുമാമന്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നന്ന് രാവിലെ കാ‍പ്പി കുടിച്ചോണ്ടിരുന്നപ്പം എന്നാ ഇന്ന് ഒരു എറണാകുളം-തൃശൂര്‍ ട്രിപ്പ് ആകാമെന്ന് കരുതി. എറണാകുളത്തുള്ള മാമന്മാരേയും കുമാര്‍ ഭായിയേയും കാണാം, പിറ്റേദിവസം തൃശൂര് ചെന്ന് ഉമേച്ചിയേയും ജോയേയും തുളസിയേയും കാണാമെന്നും കരുതി.

വീട്ടിലെ വണ്ടിയില്‍ തന്നെ തിരിച്ചു എറണാകുളത്തേക്ക് - ഞാനല്ല ഓടിച്ചത് - ഡ്രൈവറാ. കുമാര്‍ഭായും ഉമേച്ചിയും എല്ലാരും കൂടി തൃശൂര്‍ വച്ച് ഞങ്ങള്‍ മീറ്റ് ചെയ്യാമെന്ന് പ്ലാന്‍ ചെയ്തു. കുമാര്‍ ഭായ് അതിനായി ലീവ് എടുത്തു. പാലക്കാട്ടായിരുന്ന ഉമേച്ചി തൃശൂര്‍ തിരിച്ചെത്താ‍മെന്ന് സമ്മതിച്ചു. ജോയും തുളസിയും നാട്ടിലുണ്ടായിരുന്ന ഇബ്രാനും തൃശൂരെത്താമെന്ന് തീരുമാനിച്ചു!

എനിക്കും എല്ലാവരെയും കാണാന്‍ പോകുന്നതിന്റെ ത്രില്ലായി! എറണാകുളത്തെത്തി മാമന്റെ വീട്ടിലും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലും ഒക്കെ പോയി, നെടുമ്പാശ്ശേരിയിലെ ഉണ്ണിമാമന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് വൈകിട്ട് 7 1/2യ്ക്ക് ഞങ്ങടെ കാറിന്റെ വലതുസൈഡില്‍ ഒരു പാണ്ടി ലോറി (ടാങ്കര്‍) വന്നിടിച്ചു. ടാങ്കറിന്റെ ഡ്രൈവര്‍ ഇടി നടന്നതറിയാതെ ഞങ്ങടെ വണ്ടിയെ കുറച്ചുദൂരം തള്ളിക്കോണ്ട് മുന്നോട്ട് പോയി. ആളുകളും പോലീസുമൊക്കെ ബഹളം വച്ചതുകൊണ്ടാണ് ആ ഡ്രൈവര്‍ വണ്ടി ഇടിച്ച കാര്യം അറിഞ്ഞത്. ഇടിയുടെ ഇമ്പാക്റ്റില്‍ വലതുവശത്തെ 2 ഡോറും അകത്തേക്ക് വളഞ്ഞ് കയറി. സൈഡ്‌ഗ്ലാസ്സ് പൊട്ടി.

എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യ - എനിക്ക് ആകെ കണ്‍ഫ്യൂഷനായി. റീമയെ നോക്കിയപ്പം അവളും വല്ലാതിരിക്കുകയാ! ഉമേച്ചിയെ വിളിച്ചു. ഗോപിയേട്ടന്‍ വക്കീലല്ലേ? ഗോപിയേട്ടന്‍ വിശദമായി തന്നെ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും പറഞ്ഞുതന്നു (ഗോപിയേട്ടാ, ഒരുപാട് നന്ദി!) അതുകഴിഞ്ഞ് കുമാര്‍ ഭായിയെ വിളിച്ചു. ഇതിനിടയ്ക്ക് ട്രാഫിക്ക് പോലീസ് വന്ന് വണ്ടികള്‍ രണ്ടും ഇടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ പറഞ്ഞു. പാണ്ടിലോറിയില്‍ ഒരു പോലീസുകാരന്‍ കയറി. ഇടപ്പള്ളി ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദ്യം ഒരു വിരട്ട് ലൈനില്‍ ഞങ്ങളുടെ കുറ്റം കൊണ്ടാണിടി നടന്നത് എന്ന രീതിയില്‍ സംസാരം തുടങ്ങി. കുമാര്‍ഭായി എന്നെ തുടര്‍ച്ചയായി വിളിക്കുന്നുണ്ടായിരുന്നു. കുമാര്‍ഭായി അവിടെ വരാമെന്ന് പറഞ്ഞു. ഞാന്‍ അത് വേണ്ടന്ന് പറഞ്ഞു. കുമാര്‍ഭായി പുള്ളിക്കാരന്റെ കോണ്ടാക്റ്റ്സ് ഉപയോഗിച്ച് ട്രാഫിക്കിലെ ഒരു പുലിയെ കൊണ്ട് നമ്മുടെ സര്‍ക്കിളേമ്മാന്റെ മൊബൈലില്‍ വിളിപ്പിച്ചു. ഞങ്ങളോട് ദേഷ്യത്തില്‍ സംസാരിച്ചോണ്ടിരുന്ന സര്‍ക്കിളേമ്മാ‍ന്‍ മൊബൈലില്‍ കോള്‍ വന്നതിനുശേഷം ഞങ്ങളോട് വളരെ ഫ്രണ്ട്‌ലി ആയി.

എന്റെ തോളത്ത് കൈയ്യിട്ട് വിളിച്ച് പോലീസ് സ്റ്റേഷനു പുറത്തിറക്കി “ഒന്നും സാരമില്ല, വിഷമിക്കണ്ട, ന്യായമായ ഒരു പരിഹാരമുണ്ടാക്കിതരാമെന്ന്” സ്നേഹപൂര്‍വ്വം പറഞ്ഞു. അതിനുശേഷം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്സ്.ഐയ്യോട് ഞങ്ങള്‍ പുള്ളിക്കാരന്റെ വേണ്ടപ്പെട്ടവരാണ്, ഞങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം പുറത്ത് പോയി. അപ്പഴേക്ക് ഉഗ്രന്‍ ഇടിയും മഴയും തുടങ്ങി. ഇടിച്ച ലോറിയുടെ ഉടമയുമായി അവസാനം ഒത്തുതീര്‍പ്പിലെത്തി. അയാള്‍ എനിക്ക് 2500/- രൂപ തന്നു. ഞങ്ങടെ ഡ്രൈവറെകൊണ്ട് പകരം കേസ്സൊന്നുമില്ലന്നെഴുതി ഒപ്പിട്ടുകൊടുത്തു. ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബാബു എന്ന ഹെഡ് കോണ്‍സ്റ്റബിള്‍ വളരെ സഹാനുഭൂതിയോടെ ഞങ്ങളോട് പെരുമാറി. (നല്ലതും ചീത്തയും എല്ലായിടത്തുമുണ്ടല്ലോ!) എന്തായാലും പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയപ്പഴേക്കും മണി 12 1/2 കഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ കുമാ‍ര്‍ ഭായുടെ വണ്ടിയില്‍ തൃശൂര്‍ പോയി എല്ലാരേയും കാണാമെന്ന് തന്നെ വച്ചതാ. ഈ ആക്സിഡന്റിന്റെ വിവരം അറിഞ്ഞ് എന്റെ അച്ഛന്‌ നെഞ്ചുവേദന വന്നുവെന്ന് വീട്ടീന്ന് അറിഞ്ഞ് ആ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു! തമ്മില്‍ കാണാന്‍ സമയമാ‍യില്ലായിരിക്കും അല്ലേ? പിറ്റേദിവസം തിരിച്ച് പോന്ന വഴിക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് ആക്സിഡന്റിന്റെ ഒരു ജി.ഡി. എന്ററിയും മേടിച്ചോണ്ട് പോന്നു - ഇന്‍ഷ്യുറന്‍സ് ക്ലെയിം ചെയ്യാനായിട്ട്.

ഞാനിതുവരെ കണ്ടിട്ടില്ലാത്ത, എന്റെ പ്രിയ കുമാര്‍ഭായി, എനിക്കന്ന് ചെയ്തു തന്ന ഉപകാരത്തിനും എന്നെ തുടര്‍ച്ചയായി മോട്ടിവേറ്റ് ചെയ്തതിനും ഞാനെങ്ങിനെയാ നന്ദി പറയുക? അന്നാ വിളി ആ സമയത്ത് വന്നില്ലായിരുന്നേല്‍ സംഭവങ്ങള്‍ മാറിമറിഞ്ഞേനെ!അതുപോലെ തന്നെ ഉമേച്ചിയോടും ഗോപിയേട്ടനോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ട് .

ദിവസങ്ങള്‍ എത്രപെട്ടന്നാ പോയത്! വണ്ടികള്‍ രണ്ടും വര്‍ക്ക്ഷോപ്പിലായിരുന്നതുകൊണ്ട് യാത്രകള്‍ മിനിമം ആയിരുന്നു. ടാക്സി പിടിച്ച് തറവാട്ടില്‍ പോയി. പിന്നെ റീമയുടെ അച്ഛനമ്മമാരോടൊത്ത് മൂകാംബികയിലും പോയി. (തിരിച്ചു വരുമ്പഴ് ഒരു ടെമ്പോ വന്ന് ഞങ്ങള്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പ്പിയോയുടെ സൈഡ് ഗ്ലാസ്സ് തകര്‍ത്തോണ്ട് പോയി!)നാട്ടിലിപ്പം വണ്ടി പുറത്തിറക്കി, റോഡിലൂടെ ഓടിച്ച് തട്ടലും മുട്ടലുമൊന്നുമില്ലാതെ തിരിച്ച് വണ്ടി സേഫായിട്ട് വീട്ടില്‍ കയറ്റി ഇടാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യമാണെന്നെനിക്ക് തോന്നുന്നു!

റീമയുടെ വീട്ടിലെ വണ്ടിയില്‍ ഏറ്റവും അടുത്ത കുറച്ച് സ്വന്തക്കാരുടെ വീടുകളില്‍ “വിരുന്നുണ്ണാന്‍” പോയി. റീമയുടെ ചിറ്റപ്പന് ഒരു നല്ല ഹോട്ടലുണ്ട്. റീമയുടെ ഏത് സ്വന്തക്കാരുടെ വീട്ടില്‍ ചെന്നാലും ഭക്ഷണം റീമയുടെ ചിറ്റപ്പന്റെ ഹോട്ടലീന്നുള്ള പാഴ്സലാ! ഇത്തിരി നാടന്‍ ചോറും കപ്പയും മീന്‍ കറിയുമൊക്കെ തിന്നാമെന്നും പറഞ്ഞ് നാട്ടില്‍ ചെന്നപ്പം സകലയിടത്തും ബിരിയാണിയും ഫ്രൈഡ് റൈസും! എന്ത് ചെയ്യുമന്ന് പറ.

എന്നോടിപ്പം എല്ലാരും ചോദിക്കുന്ന ആദ്യ ചോദ്യം “ എടാ നീ അവളെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ടോ?” എന്നാ. എന്നോട് ആളുകള്‍ അതെ കുറിച്ച് സംസാരിക്കുന്ന രീതി കണ്ടാല്‍ എനിക്ക് തോന്നും ഞാനെന്തോ “അണ്ടികളഞ്ഞ അണ്ണാന്‍“ ലൈനിലാ‍ണ് നടക്കുന്നത്. സത്യമായിട്ടും എനിക്കങ്ങനെയൊന്നും ഇതുവരെ തോന്നി തുടങ്ങിയിട്ടില്ല. റീമയെ പിരിഞ്ഞിട്ട് 4-5 ദിവസം കഴിഞ്ഞു. ഞാനവളെ സത്യമായും “ഭയങ്കരമായി മിസ്സ്” ഒന്നും ചെയ്യുന്നില്ല. ഇതാരും വിശ്വസിക്കുന്നില്ല. ആകെ അവളോടൊപ്പം കഴിഞ്ഞത് 20 ദിവസങ്ങളാ. അതില്‍ പറഞ്ഞതുപോലെ രണ്ട് ആക്സിഡന്റ്, അവളുടെ അച്ഛനമ്മമാരോടൊത്ത് ഒരു മൂകാംബിക ട്രിപ്പ്, അങ്ങോട്ട് പോക്ക്, ഇങ്ങോട്ട് പോക്ക് - 20 ദിവസം കഴിഞ്ഞുകിട്ടി. പിന്നെ അവളൊരു സാധാരണ നാട്ടിന്‍പുറത്തുകാരി പെണ്ണാണ് - അച്ഛന്റെ പുന്നാരമോള്‍. അച്ഛനെയും അമ്മയേയും പിരിഞ്ഞ വിഷമം വിട്ടുമാറാന്‍ തന്നെ കുറേ നാളെടുത്തു. കല്യാണം കഴിഞ്ഞ് എന്റെ കൂടെ ഇറങ്ങി വന്നപ്പം തുടങ്ങിയ കരച്ചില്‍ നിന്നത് വണ്ടി വീട്ടിലെത്തിയപ്പഴാ. ഇതിനിടയ്ക്ക് ഉമചേച്ചി അവളെ വിളിച്ച് സമാധാനിപ്പിച്ചു - എന്നിട്ടും ഏങ്ങല്‍ നിന്നില്ല. അവളുമായിട്ട് അത്ര വല്യ “ഇന്റിമസി” ഒന്നും ആയിട്ടില്ല. അവള്‍ക്ക് അടുക്കാന്‍ കുറച്ച് സമയം വേണമെന്ന് അവള്‍ തന്നെ എന്നോട് പറഞ്ഞു! ആവശ്യമുള്ള സമയം എടുത്തോന്ന് ഞാനും പറഞ്ഞു. പിന്നെങ്ങനെയാ ഞാനവളെ ടെറിബിളി മിസ്സ് ചെയ്യുന്നത്? കല്യാണം കഴിച്ചിട്ട് എന്ത് തോന്നുന്നു എന്ന് എന്നോട് ചോദിച്ചാല്‍ - ഒന്നും തോന്നുന്നില്ല!

റീമയെ ഉം അല്‍ കുവൈനിലേക്ക് കൊണ്ടുവരണം - എത്രയും പെട്ടന്ന് തന്നെ. കഴിഞ്ഞ വെള്ളിയാഴ്ച്ച (2 ജൂണ്‍) ഉച്ചയ്ക്ക് ഉം അല്‍ കുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ കോണ്‍സുലര്‍ സര്‍വീസ് ഉണ്ടായിരുന്നു. ഇന്ത്യന്‍ എംബസ്സിയിലെ ഒരു ഹിന്ദിയും അല്പസ്വല്പം ഇംഗ്ലീഷും മാത്രമറിയുന്ന ഒരു ഗോസായി കോണ്‍സല്‍ ആണ് ഇന്നലെ വന്നത്. അണ്ടിപ്പരിപ്പ് നിര്‍ത്താതെ ചവച്ചുകൊണ്ട് പേപ്പറുകള്‍ ഒപ്പിട്ടിട്ട് , ഒപ്പിട്ട പേപ്പര്‍ ഒറ്റ തള്ള് വച്ചുകൊടുക്കുന്ന അയാളെ കണ്ടപ്പോള്‍ എനിക്കൊരു ആടിന്റെ രൂപമാ മനസ്സില്‍ തോന്നിയത്. റീമയ്ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടുന്ന ഫോര്‍മാലിറ്റീസായ ഞങ്ങടെ വിവാഹസര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും “സ്വോര്‍ണ്‍ അഫഡാവിറ്റ്“ കോണ്‍സലിന്റെ മുന്നില്‍ വച്ച് ഒപ്പിട്ടതിനും കൂടെ 120 ദിറഹം ചിലവായി. ഇന്ന് എന്റെ സുഹൃത്ത് ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഷാര്‍ജ്ജ മിനിസ്ട്രി ഓഫ് ഫോറിന്‍ അഫ്ഫേഴ്സില്‍ 100 ദിറഹംസ് കൊടുത്ത് അറ്റസ്റ്റു ചെയ്യിച്ചു. ഇനി ബാക്കിയുള്ളത് ഇവിടുത്തെ കോടതിയില്‍ പോയി വിവാ‍ഹ സര്‍ട്ടിഫിക്കറ്റ് അറബിയില്‍ തര്‍ജ്ജുമ ചെയ്യിക്കണം. എന്നിട്ട് വിസയ്ക്ക് അപേക്ഷിക്കാം.

എന്തൊക്കെയായാലും ശരി, നാ‍ട് തന്നെ നല്ലതെന്ന് എനിക്കിപ്പം തോന്നുന്നു! സത്യമായും കല്യാണം കഴിച്ചോണ്ട് തോന്നുന്നതല്ല. റീമയെ കാണാത്തതുകൊണ്ടുള്ള ആക്രാന്തം കൊണ്ടുമല്ല.മാന്യമായി ജീവിക്കാനുള്ള വരുമാനം നാട്ടില്‍ കിട്ടുമെങ്കില്‍ അതു തന്നെ നല്ലതെന്ന് തോന്നുന്നു - ഇഷ്ടമുള്ളവരെയൊക്കെ പിരിഞ്ഞ് ഈ മണലാരണ്യത്തില്‍ എക്സ്ട്രീം കാലാവസ്ഥകളും സഹിച്ച് ... എന്തിനാ???